ഗോഡ്സെയെ പ്രകീര്‍ത്തിച്ച് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ്; പരിശോധിക്കുവാൻ കമ്മിറ്റിയെ നിയോഗിച്ചു
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്.
![NIT appointed committee to investigate teacher on her comment supporting Godse nbu NIT appointed committee to investigate teacher on her comment supporting Godse nbu](https://static-ai.asianetnews.com/images/01hnvh5w1sqfdaj7syaqxw0nw9/godse-comment-kozhikode-nit_363x203xt.jpg)
കോഴിക്കോട്: ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എൻഐടി അറിയിച്ചു. ഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.