അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്നായിരുന്നു കസ്റ്റംസിന്‍റെ കണക്ക് കൂട്ടൽ.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് ഭാഗത്ത് പൊലീസ് സിസിടിവി ക്യാമറകളില്ലെന്നതാണ് കസ്റ്റംസിന് തിരിച്ചടിയാകുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്നായിരുന്നു കസ്റ്റംസിന്‍റെ കണക്ക് കൂട്ടൽ. ഇതിനായി ജനുവരി മുതലുള്ള ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പേട്ട, ചാക്ക ഭാഗത്തെ ദൃശ്യങ്ങളും പരിശോധിക്കുന്നതായാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജി വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. 

സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിൻറെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നത്. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്.