ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാൽ പരീക്ഷ ഉൾപ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള (School Students Exam) പരീക്ഷകൾ (Exam) മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാൽ പരീക്ഷ ഉൾപ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു. 

കേരളത്തിൽ ഇതുവരെ 65 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ ചിലർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്. രണ്ടാമത് മഹാരാഷ്ട്രയാണ്. 262 രോഗികളാണ് മഹാരാഷ്ട്രയിൽ. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 

കേരളത്തിൽ രാത്രികാല നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തും. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

YouTube video player

ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.