ടിപ്പർ ലോറി ഉടമകളുടെ സമ്മര്ദ്ദത്തിന് വഴങ്ങി സര്ക്കാര്; ചരക്ക് വാഹനങ്ങളിൽ ജിപിഎസ് വേണ്ട, നീക്കം ഉപേക്ഷിച്ചു
എന്തടിസ്ഥാനത്തിലാണ് ചരക്ക്, ടിപ്പർ വാഹനങ്ങളെ ഒഴിവാക്കിയതെന്ന വിശദീകരണമില്ല. മോട്ടോർവാഹന വകുപ്പിലെ ജീവനക്കാരുടെ സംഘടന ഇടപെട്ട് സമ്മർദ്ദം ചെലുത്തിയാണ് അട്ടിമറിക്കപ്പെട്ടതെന്ന് ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
തിരുവനന്തപുരം: ചരക്ക് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം സ്ഥാപിക്കാനുളള നീക്കം സംസ്ഥാനം ഉപേക്ഷിച്ചു. ടിപ്പർ ലോറി ഉടമകൾക്കായി അസി.മോട്ടോർവെഹികൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ഇടപെട്ടാണ് തീരുമാനം ഉപേക്ഷിച്ചതെന്നാണ് ആരോപണം. അവിനാശിയിൽ കെഎസ്ആർടിസി ബസിൽ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിന് ശേഷമാണ് ജിപിഎസ് വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്
അവിനാശിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കെഎസ്ആർടിസി ബസിൽ ചരക്ക് ലോറി പാഞ്ഞുകയറി പൊലിഞ്ഞത് 19 ജീവനുകളായിരുന്നു. നിയന്ത്രണ വിട്ട് പാഞ്ഞുകയറിയ ലോറിയുടെ വേഗവും ഗതിയും മനസിലാക്കാനായത് ജിപിഎസ് സംവിധാനം വഴിയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സംസ്ഥാനത്തെ ചരക്കുലോറികളിലും ടിപ്പറുകളിലും ജിപിഎസ് വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്.
ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സമയക്രമം തെറ്റിക്കുന്നതുൾപ്പെടെയുളള നിയമലംഘനങ്ങൾ കൺട്രോൾ റൂമിലിരുന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്തി തടയാം. ഈ സംവിധാനമാണ് ഇപ്പോൾ അട്ടിമറിമക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിൽ മാത്രം ജിപിഎസ് മതിയെന്നും ചരക്ക് വാഹനങ്ങളെ ഒഴിവാക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടനുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ എന്തടിസ്ഥാനത്തിലാണ് ചരക്ക്, ടിപ്പർ വാഹനങ്ങളെ ഒഴിവാക്കിയതെന്ന വിശദീകരണമില്ല. മോട്ടോർവാഹന വകുപ്പിലെ ജീവനക്കാരുടെ സംഘടന ഇടപെട്ട് സമ്മർദ്ദം ചെലുത്തിയാണ് അട്ടിമറിക്കപ്പെട്ടതെന്ന് ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് ശേഷം, ഉദ്യോഗസ്ഥ സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലെ ശബ്ദ സന്ദേങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നതാണ്.