പുതിയ ക്ലസ്റ്ററുകളില്ല; കോഴിക്കോട് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി
ലോക്ക്ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഒഴിവാക്കാൻ പ്രഖ്യാപിച്ചിരുന്ന ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിൽ രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പിൻവലിക്കുന്നത്.
എന്നാൽ ജില്ലയിൽ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു. കണ്ടെയിന്‍മെന്‍റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടർ അറിയിച്ചു.
കോഴിക്കോട് ഇന്ന് 151 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 14 പേര്‍ക്കുമാണ് രോഗം. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസ് അടക്കം 18 പേര്‍ക്ക് രോഗം ബാധിച്ചു.