ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരില്ല; ജലനിരപ്പ് റൂൾ കർവിനേക്കാൾ കുറവ്
കഴിഞ്ഞ ജൂൺ ഒന്നിന് 2,338 അടിയായിരുന്നു ജലനിരപ്പ്. കാലവർഷം ശക്തമായിരുന്നെങ്കിൽ 20 ദിവസത്തിനുള്ളിൽ 25 അടി വെള്ളം ഉയരാനുള്ള സാധ്യതയുണ്ടായിരുന്നു.
ഇടുക്കി: കാലവർഷം ദുർബലമായതോടെ ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരുമെന്ന ആശങ്ക ഒഴിവായി. റൂൾ കർവിനേക്കാൾ 42 അടി കുറവാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ കുറഞ്ഞതും വൈദ്യുതോൽപാദനം കൂട്ടിയതുമാണ് ജലനിരപ്പ് താഴാൻ കാരണം. കേന്ദ്ര ജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് നിലവിൽ ജലനിരപ്പ് 2,373 അടിയിൽ എത്തിയിരുന്നെങ്കിൽ ഇടുക്കി ഡാം തുറക്കേണ്ടിയിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിന് 2,338 അടിയായിരുന്നു ജലനിരപ്പ്. കാലവർഷം ശക്തമായിരുന്നെങ്കിൽ 20 ദിവസത്തിനുള്ളിൽ 25 അടി വെള്ളം ഉയരാനുള്ള സാധ്യതയുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് റൂൾ കർവ് പുറത്തിറക്കിയത്. എന്നാൽ കാലവർഷം ദുർബലമായതോടെ ഈ ആശങ്ക ഒഴിഞ്ഞു. അഞ്ച് മില്ലി മിറ്റർ മഴ മാത്രമാണ് കഴിഞ്ഞ ദിവസം ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.
നിലവിൽ ഡാമിലെ ജലനിരപ്പ് 2,331 അടി. മൂലമറ്റത്തെ തകരാറിലായ ഒരു ജനറേറ്റർ നന്നാക്കി വൈദ്യുതോൽപാദനം കൂട്ടിയതും ജലനിരപ്പ് താഴ്ത്തി. ആറ് ജനറേറ്ററുകളുള്ളതിൽ നാലെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് ശരാശരി 97 ലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ മാസം വരെ 80 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു പ്രതിദിന ഉത്പാദനം. ജൂൺ 30 വരെ അണക്കെട്ടിൽ 7-0 ശതമാനം വെള്ളം വരെ സംഭരിക്കാണ് കേന്ദ്രജലകമ്മീഷന്‍റെ നിർദ്ദേശം. എന്നാൽ നിലവിൽ 31 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.