വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരാരും 13-ാം നമ്പർ കാർ ഏറ്റെടുത്തില്ല. മുൻ പിണറായി, വി എസ് സർക്കാരുകളിൽ മന്ത്രിമാർ ഈ നമ്പർ ചോദിച്ചുവാങ്ങിയിരുന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും 13-ാം നമ്പർ കാറിന് ആവശ്യക്കാരുണ്ടായിരുന്നില്ല.
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് തയ്യാറാക്കി നിർത്തിയിരുന്നുവെങ്കിലും മന്ത്രിമാർ ആരും ഏറ്റെടുത്തില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും 13ആം നമ്പര്‍ വാഹനം ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് രണ്ട് തവണയും മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13ആം നമ്പര്‍ കാറിൽ സഞ്ചരിച്ചത്. ആദ്യ പിണറായി സര്‍ക്കാരില്‍ ധന വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത്. 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബി സഞ്ചരിച്ചതും 13ആം നമ്പർ വാഹനത്തിൽ ആണ്.
അശുഭമാണെന്ന അന്ധവിശ്വാസം കാരണമാണ് 13 എന്ന നമ്പർ പലരും ഒഴിവാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഒന്നാം നമ്പറിലും പി കെ കുഞ്ഞാലിക്കുട്ടി രണ്ടാം നമ്പറിലും യാത്ര ചെയ്യും. ഇന്നലെ മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകൾ താൽക്കാലികമാണ്. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്. 11 വേണമെന്ന് കെ മുരളീധരനും 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇന്നലെ 21ാം നമ്പർ വാഹനത്തിലാണ് ചെന്നിത്തല സഞ്ചരിച്ചത്.

