വിഴിഞ്ഞത്ത് നോ ഫിഷിംഗ് സോണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത തള്ളി സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 2024ൽ പൂര്‍ത്തിയാക്കും എന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോ ഫിഷിംഗ് സോൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില മാധ്യമങ്ങളിൽവന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിർമ്മാണ പ്രവർത്തനം നടക്കുന്ന മേഖലയിൽ തടസ്സങ്ങളില്ലാതെ മത്സ്യബന്ധനം നടത്താനുള്ള ചില ക്രമീകരണങ്ങളെ കുറിച്ച് മാത്രമാണ് സർക്കാർ ആലോചിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്തു മാത്രമെ സ്വീകരിക്കൂ എന്നും തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മുഴുവൻ പ്രചാരണവും വസ്തുതാവിരുദ്ധമാണെന്നും പ്രസ്താവനയിൽ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 2024ൽ പൂര്‍ത്തിയാക്കും എന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്. വരുന്ന സെപ്റ്റംബര്‍ അവസാനം ആദ്യ കപ്പൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് നിലവിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനായി കടലിലെ കല്ല് നിക്ഷേപം ഇരട്ടിയാക്കായിട്ടുണ്ട്. എല്ലാ മാസവും അവലോകനം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നുണ്ട്.