ടൂറിസത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് മനസ്സിലായത്. തെറ്റിദ്ധാരണ മൂലമാകാം തന്നെ തടഞ്ഞതെന്ന് മൈക്കല്‍ ലെവിറ്റ്

തിരുവനന്തപുരം: പണിമുടക്കിനിടെ സമരാനുകൂലികൾ തന്നെ കുട്ടനാട്ടില്‍ തടഞ്ഞത് നിസാര സംഭവമെന്ന് നോബല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. ടൂറിസത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് മനസ്സിലായത്. തെറ്റിദ്ധാരണ മൂലമാകാം തന്നെ തടഞ്ഞത്. എങ്കിലും രണ്ട് മണിക്കൂറോളം ഇരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമെന്നും മൈക്കല്‍ ലെവിറ്റ് പറഞ്ഞു. തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നേരത്തെ തന്നെ മൈക്കല്‍ ലെവിറ്റ് വ്യക്തമാക്കിയിരുന്നു. ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചതിനുശേഷമായിരുന്നു ലെവിറ്റിന്‍റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി അജി, ജോളി, മുൻ ബ്രാഞ്ച് സെക്രട്ടറി സാബു, കെഎസ്കെടിയു കൺവീനർ സുധീർ, സിഐടിയു നേതാവ് അജികുമാർഎന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. കുമരകം കാണുന്നതിനെത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികൾ നിലപാടെടുത്തു. 

തുടർന്ന് രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ കായലിന് നടുവിൽ കുടുങ്ങി. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്.