കൊവിഡ് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നത് അതീവ ഗുരുതര സാഹചര്യം. മുൻ ആഴ്ചകളേക്കാൾ 15 മുതല്‍ 20 ശതമാനം വരെയാണ് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ വര്‍ധന. മരണനിരക്കും ഉയരുന്നുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതിന്‍റെ സൂചകമാണിതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റുരോഗങ്ങളില്ലാത്തവരില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നത് അതീവ ഗുരുതര സാഹചര്യം. മുൻ ആഴ്ചകളേക്കാൾ 15 മുതല്‍ 20 ശതമാനം വരെയാണ് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ വര്‍ധന. നിലവില്‍ 827പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 223 പേര്‍ വെന്‍റിലേറ്ററിലുമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. അതെത്രത്തോളം കൂടുതലാണെന്നറിയാൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയണം. അതിനൊപ്പമാണ് ക്രിസ്മസ് പുതുവര്‍ഷ ആഷോഘങ്ങളുമെത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പൊതു സ്ഥലങ്ങളിലും കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമടക്കം വൻ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും ലംഘിക്കപ്പെടുന്ന അവസ്ഥ. ഇതോടെ ജനുവരി മാസം നിര്‍ണായകമാവുകയാണ്.

മറ്റ് അസുഖങ്ങളില്ലാത്തവരിലും ചെറുപ്പക്കാരിലും വരെ രോഗം ഗുരുതരമാകുകയാണ്. മരണങ്ങളും കൂടുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള 606 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അറുപത് വയസിന് മുകളിലുള്ള 2175പേരും മരിച്ചു.നിലവിലെ അവസ്ഥയില്‍ മരണ നിരക്ക് ഉയരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.