തിങ്കളാഴ്ച രാവിലെ കോളേജിൽ നിന്ന് തുടങ്ങി ജനറൽ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം

പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഇല്ലാത്തതിനാൽ സാമ്പത്തിക ബാധ്യത വന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനി പഠനം നിർത്തിയ സാഹചര്യം വരെ കോളേജിലുണ്ടായെന്ന് രക്ഷിതാക്കൾ പറയുന്നു. തിങ്കളാഴ്ച രാവിലെ കോളേജിൽ നിന്ന് തുടങ്ങി ജനറൽ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളും നഴ്സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരം തുടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിൻസിപ്പലിന് കത്ത് നൽകി വയനാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പഠനം നിർത്തിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണം. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതിനാൽ ഇ- ഗ്രാൻ്റ് കിട്ടില്ല. സർക്കാർ കോളേജായിട്ടും ഹോസ്റ്റൽ സൗകര്യമില്ല. വലിയ തുക മുടക്കി പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കണം. കോളേജിന് സ്വന്തമായി ബസ്സില്ല. സ്വന്തം ചെലവിൽ ആശുപത്രികളിൽ പരിശീലനത്തിന് പോകണം. ഇതെല്ലാം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനുകുന്ന ചെലവല്ല. ഐഎൻസി അംഗീകാരം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ വർഷം ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങിയത്. ഒടുവിൽ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ആരോഗ്യ സർവകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടിയും വിദ്യാര്‍ത്ഥികൾക്ക് തിരിച്ചടിയായി.