ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്
തിരുവനന്തപുരം: ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിക്കുന്നത്. അബിൻ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 2023 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ഒജെ ജനീഷ്.നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒജെ ജനീഷിനൊപ്പം ബിനു ചുള്ളിയിൽ, അബിൻ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.
തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്‍യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റായിരുന്നു. 2007ൽ കെഎസ്‍യു മാള നിയോജകമണ്ഡലം പ്രസിഡന്‍റായും 2012ൽ കെഎസ്‍യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റുമായി. 2017 കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റായി. 2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായിരുന്നു. 2020-23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.നിയമനം ഷാഫി പറമ്പിലടക്കമുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്കൊടുവിൽ
ഷാഫി പറമ്പിൽ എംപിയുടെയും മറ്റു നേതാക്കളുടെയും സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഒജെ ജനീഷിനെ അധ്യക്ഷനായി നിയമിച്ചതെന്നാണ് വിവരം.അബിൻ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തലയടക്കമുളള ഒരു വിഭാഗവും സമ്മര്‍ദം ചെലുത്തിയിരുന്നു. ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കാൻ പ്രതിപക്ഷ നേതാവും കെസി വേണുഗോപാലുമടക്കം നീക്കം നടത്തിയിരുന്നു. കെ അഭിജിത്തിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് എംകെ രാഘവൻ എംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെയും കണ്ടിരുന്നു. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റുമ്പോള്‍ അതേ ചേരിയിൽ നിന്നുള്ള ഒരാളെ തന്നെ പുതിയ അധ്യക്ഷനായി പരിഗണിക്കണമെന്ന് ഷാഫി പറമ്പിലിന്‍റെ ഭാഗത്തുനിന്നടക്കം നിരന്തരം സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് വിവരം.



