കിണർ വെള്ളത്തിന്‍റെ ഉപരിതലത്തിൽ പാടയും കെട്ടി നിൽക്കുന്നുണ്ട്. നിരവധി തവണ വൃത്തിയാക്കിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. കുടിവെള്ളം കിട്ടാൻ ഒരുപാട് നടക്കേണ്ട അവസ്ഥയിലാണ് ജനം.
കോട്ടയം: പ്രളയത്തിന് പിന്നാലെ കൂട്ടിക്കൽ പ്രദേശത്ത് (Koottickal) കിണർ വെള്ളത്തിന് ദുർഗന്ധവും രുചിവ്യത്യാസവും. ഈ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. മലവെള്ളപ്പാച്ചിലിൽ ജലവിതരണ പദ്ധതിയുടെ സംഭരണികളും തകർന്നതോടെ വലിയ കുടിവെള്ള ക്ഷാമമാണ് കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് മേഖല അനുഭവിക്കുന്നത്. കിണർ വെള്ളത്തിന്‍റെ ഉപരിതലത്തിൽ പാടയും കെട്ടി നിൽക്കുന്നുണ്ട്. നിരവധി തവണ വൃത്തിയാക്കിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. കുടിവെള്ളം കിട്ടാൻ ഒരുപാട് നടക്കേണ്ട അവസ്ഥയിലാണ് ജനം.
പ്രളയത്തിന് പിന്നാലെ ഭൂഗർഭജലത്തിലുണ്ടായ രാസമാറ്റമാകാം കാരണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കൂടുതൽ പഠനം ആവശ്യമുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഉരുൾപൊട്ടലിൽ കൂട്ടിക്കൽ മേഖലയിലെ കുടിവെള്ള വിതരണ പദ്ധതിയായ ജലനിധിയുടെ 10 യൂണിറ്റുകൾ തകർന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള ശ്രമവും ഉണ്ടായിട്ടില്ല. പ്രളയം ദുരന്തം വിതച്ചിടത്ത് അടിയന്തരമായി ചെയ്യേണ്ടതിലൊന്നും അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. പുനരധിവാസം ഉടനെന്ന വാഗ്ദാനമല്ല ഇവർക്ക് വേണ്ടത്. കുടിവെള്ളം പോലുള്ള ജീവൽ പ്രശ്നങ്ങളിൽ ഉടനടി പരിഹാരമാണ്.
