ഒപ്പ് വിവാദത്തിൽ നടപടി: ഉദ്യോഗസ്ഥഭരണ പരിഷ്കര വകുപ്പിലെ ഡെപ്യൂ.സെക്രട്ടറിയെ സ്ഥലം മാറ്റി
വിവരാവകാശ നിയമപ്രകാരമാണ് ഫയൽ വിവരം പുറത്തായത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥ മുൻകൈയെടുത്തെന്ന ആരോപണ വകുപ്പിൽ ഉയർന്നിരുന്നു.
തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ വ്യാജഒപ്പിട്ടെന്ന ബിജെപി ആരോപണത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥഭരണ പരിഷ്കര വകുപ്പിലെ ഡെപ്യൂ.സെക്രട്ടറിയെ സ്ഥലം മാറ്റി. ഡെപ്യൂട്ടി സെക്രട്ടറി ചിത്രയയാണ് സ്ഥലം മാറ്റിയത്.
മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടെന്ന് ആരോപിക്കപ്പെട്ട മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയൽ ചോർന്ന് ചിത്രയുടെ അറിവോടെയാണെന്ന സംശയത്തെ തുടർന്നാണ് നടപടി. വിവരാവകാശ നിയമപ്രകാരമാണ് ഫയൽ വിവരം പുറത്തായത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥ മുൻകൈയെടുത്തെന്ന ആരോപണ വകുപ്പിൽ ഉയർന്നിരുന്നു.
ഉദ്യോഗസ്ഥഭരണ പരിഷ്കര വകുപ്പിൽ നിന്നും സാമൂഹിക നീതി വകുപ്പിലേക്കാണ് ചിത്രയെ മാറ്റിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ് കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയ സമയത്ത് അദ്ദേഹത്തിൻ്റെ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫയൽ മടങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ ഡിജിറ്റൽ ഒപ്പാണ് ഫയലിലുള്ളതെന്ന വിശദീകരണവുമായി പിന്നീട് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരുന്നു.