Asianet News MalayalamAsianet News Malayalam

Omicron : 'ഒമിക്രോൺ വാക്സിനെ അതിജീവിക്കുമോ എന്ന് ആശങ്ക', സജ്ജമെന്ന് ആരോഗ്യമന്ത്രി

നിലവിൽ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ ആരിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോർട്ട് ചെയ്തതുമുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ പൂർണ എണ്ണം എടുക്കുന്നതേയുള്ളൂ.

Omicron Variant Of Covid 19 Kerala Is Prepared Says Health Minister Veena George
Author
Thiruvananthapuram, First Published Dec 2, 2021, 6:16 PM IST

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ (Omicron) വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George). വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്ക് രാജ്യങ്ങളിൽ (High Risk Countries) നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ഹോം ക്വാറന്‍റീനിൽ (Home Quarantine) തുടരാമെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. ഒമിക്രോൺ വകഭേദം വാക്സിനേഷനും (Vaccination) അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി വാക്സിനെടുക്കാൻ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്സീൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

നിലവിൽ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ ആരിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോർട്ട് ചെയ്തതുമുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ പൂർണ എണ്ണം എടുക്കുന്നതേയുള്ളൂ. 

കേരളത്തിൽ ആശുപത്രി കേസുകൾ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുൻകൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്‍റീൻ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കും. പരിശോധനകൾ പരമാവധി കൂട്ടും. നിലവിൽ ക്വാറന്‍റീൻ, യാത്രാ മാർഗനിർദേശങ്ങളടക്കം എല്ലാം കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക. 

കർണാടകയിലാണ് ഇന്ന് രണ്ട് പേർക്ക് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. 66-ഉം 46-ഉം വയസ്സുള്ള രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത്. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക അടക്കം 26 രാജ്യങ്ങളെ ഹൈറിസ്ക് ആയി കണ്ടെത്തിയിട്ടുണ്ട്. ഈ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തി പോസിറ്റീവാകുന്നവരെ നിർബന്ധമായും ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റും. ഇവർക്ക് ആശുപത്രികളിൽത്തന്നെയാകും ചികിത്സ നൽകുക. നെഗറ്റീവായവരും ഹോം ക്വാറന്‍റീനിൽ തുടരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവർ പോസിറ്റീവായാൽ വീട്ടിൽ ഹോം ക്വാറന്‍റീനിൽ തുടരണം. അത് കർശനമായി പാലിക്കണം. വീട്ടിലുള്ളവർ അടക്കം ആരുമായും ഇടപഴകരുത്. അവർ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് എന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. 

ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇത് വരെ റിപ്പോ‍ർട്ട് ചെയ്തതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. 

ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. 24 പ്രൈമറി കോണ്ടാക്ടുകളാണ് ആദ്യം രോഗം സ്ഥിരീകരിച്ച ആൾക്ക് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഉണ്ടായിരുന്നവരും. ഇവരും നെഗറ്റീവാണ്. 

രണ്ടാമത് രോഗം കണ്ടെത്തിയ ആൾക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണ് ഉള്ളത്. 205 സെക്കന്‍ററി കോണ്ടാക്ടുകളുമുണ്ട്. ഇതിൽ മൂന്ന് പ്രൈമറി കോണ്ടാക്ടുകളും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു. 

വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാൽ വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്‍റീനും നിർബന്ധമാക്കിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദില്ലിയിലെത്തി ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios