ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തതോടെ ഒരാഴ്ച നീണ്ട ഉത്സവലഹരിക്ക് രാത്രിയോടെ സമാപനമാകും
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയിറക്കം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 ന് തുടങ്ങിയ ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെയാണ് കൊടിയിറങ്ങുന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി പി ജോൺ, പട്ടിക ജാതി വകുപ്പ് ക്ഷേമ മന്ത്രി കെ എ തുളസി, ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു. വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ അറിയിച്ചിരുന്നു.
ഓണക്കാലത്തിന് വിട
ഒരാഴ്ചയിലേറെ തലസ്ഥാന ജനത ആഘോഷമാക്കിയ ഓണക്കാലത്തിനാണ് വർണാഭമായ ഘോഷയാത്രയോടെ സമാപനമാകുന്നത്. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര കാണാനായി ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. ഓണാഘോഷ വാരത്തില്‍ കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്ന ദീപാലങ്കാരം നഗരവീഥിയെ വര്‍ണ്ണവെളിച്ചത്താൽ പ്രഭാപൂരിതമാക്കിയിരുന്നു.
