ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറത്ത് പ്രതി അറസ്റ്റിലായി. വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറത്ത് പ്രതി അറസ്റ്റിലായി. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കറിനെയാണ് (49) വണ്ടൂർ പോലീസ് പിടികൂടിയത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ വളപണയം വെച്ച് ഇയാൾ രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. തുടർന്ന്, ജൂൺ, ജൂലൈ മാസങ്ങളിലായി വണ്ടൂർ ഫെഡറൽ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും സമാന രീതിയിൽ രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു.
സ്വകാര്യ ബാങ്ക് അധികൃതർക്ക് ഇടപാടുകളിൽ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് പണയത്തിലുള്ളത് വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

