വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാ‍ര്‍ രേഖകളാണ് പുറത്തു വന്നത്. 

ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍ രോഗികളിലേക്ക് എത്തിക്കുന്ന ഏജന്‍റായാണ് കല്ലട്രാസ് പ്രവര്‍ത്തിച്ചത്. ലേക്ഷോറും കല്ലട്രാസും ഒപ്പുവച്ച പേഷ്യന്‍റ് ഫെസിലിറ്റേറ്റര്‍ കരാറിൽ കരൾ മാറ്റി വയ്ക്കലിന് എത്തിച്ചാൽ രോഗി ഒന്നിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കലിന് രോഗിയെ എത്തിച്ചാൽ 50000 രൂപ ലഭിക്കും. മറ്റ് കിടത്തി ചികിത്സകൾക്ക് ആകെ ബില്ലിന്റെ 10 ശതമാനം ലഭിക്കുമെന്നും കരാറിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് കരാർ ഉണ്ടാക്കിയത്.