കഴിഞ്ഞ ദിവസം യുഎഇയിൽ നിന്ന് എറണാകുളത്തെത്തിയ ദമ്പതികൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ എട്ടിന് യുഎഇയിൽ നിന്ന് ഷാർജ വഴി എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

കരിപ്പൂ‍ർ: സംസ്ഥാനത്ത് ഒരു ഒമിക്രോൺ (Omicron Case) കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബ‍ർ 14-ന് ഷാർജയിൽ (Sharjah) നിന്നും കരിപ്പൂരിൽ എത്തിയ മം​ഗളൂരു സ്വദേശിയായ 36-കാരനാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോ​ഗ്യവകുപ്പ് അധികൃത‍‍ർ അറിയിച്ചു. ഷാർജയിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ (karipur) എത്തിയത്. പ്രോട്ടോക്കോളിൻ്റെ ഭാ​ഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം യുഎഇയിൽ നിന്ന് എറണാകുളത്തെത്തിയ ദമ്പതികൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ എട്ടിന് യുഎഇയിൽ നിന്ന് ഷാർജ വഴി എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഇല്ലാത്തതിനാൽ ഇവർ ക്വാറന്റീന് പകരം സ്വയം നിരീക്ഷണത്തിലായിരുന്നു. 11നും 12നും നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവും , ജനിതക പരിശോധനയിൽ ഒമിക്രോൺ പോസിറ്റിവും ആവുകയായിരുന്നു. ഭർത്താവിന്റെ സമ്പർക്ക പട്ടികയിൽ 6 പേരും, ഭാര്യയുടെ സമ്പർക്ക പട്ടികയിൽ ഒരാളുമാണ് ഉള്ളത്. വിമാനത്തിൽ അടുത്ത് യാത്ര ചെയ്തവരെ അടക്കം ഹൈറിസ്കിൽ ഉള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ എട്ടായി. ഇവരിൽ നാല് പേരാണ് റിസ്ക് രാജ്യങ്ങളിൽ നിന്നല്ലാതെ എത്തി ഒമിക്രോൺ സ്ഥീരികരിവർ. റിസ്ക് രാജ്യങ്ങളിൽ നിന്നല്ലാത്തവരിൽ സ്വയം നിരീക്ഷണം കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. 14 ദിവസം കർശനമായി സ്വയം നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം. രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണ‌മെന്നും ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി