Asianet News MalayalamAsianet News Malayalam

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്, സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് പരാതി; വേഗത്തിലാക്കുമെന്ന് മന്ത്രി

കേരളം ഓർക്കാനിഷ്ടപ്പെടാത്ത ഓഗസ്റ്റ് ആറ്. താഴ്വരയിലെ ലയങ്ങളിൽ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓർമയായത്

One year of Pettimudi disaster
Author
Pettimudi Hill Top, First Published Aug 6, 2021, 7:05 AM IST

തിരുവനന്തപുരം: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നുമില്ല.

കേരളം ഓർക്കാനിഷ്ടപ്പെടാത്ത ഓഗസ്റ്റ് ആറ്. താഴ്വരയിലെ ലയങ്ങളിൽ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓർമയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. പതിമൂന്ന് ഉറ്റവരെയാണ് കറുപ്പായിക്ക് നഷ്ടമായത്. മകൾ കസ്തൂരിയെയും കൊച്ചുമകൾ പ്രിയദർശിനിയെയും കണ്ടെത്താനായില്ല. കാന്തിരാജിന്‍റെ മകൾ കാർത്തിക, ഷൺമുഖനാഥന്‍റെ മകൻ ദിനേശ് കുമാർ എന്നിവരെയുമതെ. ഇവർ മരിച്ചതായി ഉത്തരവിറക്കിയെങ്കിലും സിവിൽ ഡെത്ത് ഡിക്ലറേഷൻ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ധനസഹായം കിട്ടിയിട്ടില്ല.

മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്. സർക്കാർ നൂലാമാലകളിൽ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.

സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.

Follow Us:
Download App:
  • android
  • ios