ന്യായമായ വരുമാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഊബർ, ഓല ഉൾപ്പടെയുള്ള ഓൺ‌ലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധിച്ചു

തിരുവനന്തപുരം: ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മാന്യമായ വരുമാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഊബർ ഉൾപ്പടെ ഓൺ‌ലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. 'ഓൾ കേരള ഓൺ‌ലൈൻ ടാക്സി ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി' യുടെ നേതൃത്വത്തിൽ ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി ആപ്പ് ഓഫ് ലൈനാക്കി സമരം ആരംഭിച്ചു. പണിമുടക്കിയ ഡ്രൈവർമാർ പ്രതിഷേധത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ശവപ്പെട്ടിയുമായി മാർച്ചും ധർണയും നടത്തി.

കസ്റ്റമറോട് കൂടുതൽ തുക ഈടാക്കുന്ന കമ്പനി ഡ്രൈവർമാർക്ക് തുച്ഛമായ വേതനമാണ് നൽകുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കിലോമീറ്ററിന് അനുയോജ്യമായ ന്യായമായ നിരക്ക് ഉറപ്പാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ നിരക്കുകൾ അവസാനിപ്പിക്കുക, ഡ്രൈവർമാരുടെ തൊഴിലും വരുമാനവും സംരക്ഷിക്കുക, ഡ്രൈവർ സൗഹൃദ നയങ്ങൾ നടപ്പിലാക്കുക എന്നീ 11 ആവശ്യങ്ങളുന്നയിച്ചാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. സമരം സംസ്ഥാന വ്യാപകമായതോടെ ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾ ഓഫ്‌ലൈൻ ആകുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.