കവടിയാറിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽപെട്ടു.

തിരുവനന്തപുരം: കവടിയാറിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽപെട്ടു. പന്ത്രണ്ടേമുക്കാൽ കോടി രൂപയാണ് ഇത്തവണ നഷ്ടമായത്. പരാതിയുമായി വീണ്ടും സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കവടിയാർ സ്വദേശി ഡാനിയേൽ. വിദേശത്ത് എന്‍ജീനീയര്‍ ആയി ജോലി നോക്കുകയായിരുന്നു ഡാനിയേൽ. ഓണ്‍ലൈന്‍ ട്രൈഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്താണ് ആദ്യം മൂന്നരക്കോടി തട്ടിയെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഡാനിയേൽ കഴിഞ്ഞ മാര്‍ച്ചിൽ സൈബര്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പൊലീസ് ഈ കേസ് അന്വേഷിച്ചു കൊണ്ടിരിക്കവേയാണ് മറ്റൊരു പ്ലാറ്റ്ഫോമിലൂടെ വീണ്ടും തട്ടിപ്പിനിരയായത്. ഇത്തവണയും ഓണ്‍ലൈൻ ട്രേഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്താണ് കബളിപ്പിച്ചത്. പന്ത്രണ്ടേമുക്കാൽ കോടി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡാനിയേൽ വീണ്ടും പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നഷ്ടപ്പെട്ടത് 12 കോടിയിലധികം