കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസമേ ആയുസ്സുള്ളു. അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. പ്രവാസികളോട് സര്‍ക്കാരിന് വിവേചനമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കുറ്റപ്പെടുത്തല്‍. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രവും സംസ്ഥാനവും തടസ്സം നില്‍ക്കുകയാണ്. പ്രവാസി മടക്കത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസമേ ആയുസ്സുള്ളു. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാകില്ല. സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. പല രാജ്യങ്ങളിലും വേണ്ടത്ര സൗകര്യങ്ങളില്ല. പ്രവാസികളെ സമയബന്ധിതമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കണം. രോഗമുള്ളവരെയും ലക്ഷണമുള്ളവരെയും കൊണ്ടുവരേണ്ട. പ്രവാസികളും നാട്ടില്‍ ഉള്ളവരും തമ്മില്‍ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി തുറന്ന മനസ്സ് കാണിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

പ്രവാസി മടക്കത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജാഗ്രത പുലര്‍ത്തി പ്രവാസികളെ നാട്ടിലെത്തിക്കണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് പരിശോധന വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പരിശോധനയില്‍ പ്രായോഗിക പ്രശ്‍നമുണ്ട്. 75,000 ത്തോളം പേര്‍ വന്നതില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രോഗം വന്നത്. മറുനാട്ടിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.