മുല്ലപ്പള്ളിയെ തള്ളാതെയും കൊള്ളാതെയും ഉമ്മന്‍ചാണ്ടി; പ്രതികരണം ഒറ്റവാക്കില്‍
യുഡിഎഫ് എപ്പോഴും അനുരഞ്ജന മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിന് മുമ്പും കേരള കോണ്‍ഗ്രസ് ഭിന്നിച്ചിട്ടുണ്ട്. ആ അവസരങ്ങളില്‍ രണ്ട് വിഭാഗവും യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു. ഈ പ്രാവശ്യവും അത് തന്നെ വേണമെന്നാണ് യുഡിഎഫിന്‍റെ പൊതുവായ ആഗ്രഹം.
കോട്ടയം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളാതെയും കൊള്ളാതെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലാണ് അദ്ദേഹം വിഷയത്തില്‍ മറുപടി പറഞ്ഞത്.
മുല്ലപ്പള്ളി തന്നെ അതിനെകുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യുഡിഎഫ് എപ്പോഴും അനുരഞ്ജന മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിന് മുമ്പും കേരള കോണ്‍ഗ്രസ് ഭിന്നിച്ചിട്ടുണ്ട്.
ആ അവസരങ്ങളില്‍ രണ്ട് വിഭാഗവും യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു. ഈ പ്രാവശ്യവും അത് തന്നെ വേണമെന്നാണ് യുഡിഎഫിന്‍റെ പൊതുവായ ആഗ്രഹം. രണ്ട് കൂട്ടരും പറഞ്ഞ കാര്യങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെപിസിസി അധ്യക്ഷനെ തള്ളി മുസ്ലീം ലീഗ് രംഗത്ത് വന്നു. എന്നാല്‍, ഈ വിഷയത്തിന്‍റെ പേരില്‍ പ്രതിപക്ഷത്തെ ആകെ വിമർശിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് ശരിയല്ല. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുണമെന്നും ലീഗ് ആവശ്യപ്പെട്ടു.