സൈബർ അധിക്ഷേപം, പിന്നിൽ സിപിഎം സൈബർ സംഘങ്ങൾ; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആരോപണം.

തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടി പൊലീസിൽ പരാതി നൽകി . പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയകളിലൂടെ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആരോപണം. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിക്കുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സ്ക്രീൻ ഷോട്ടുകളും കമൻറുകളും സഹിതമാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മരിച്ചിട്ടും തൻറെ പിതാവിനോടുള്ള ദേഷ്യം തീർക്കാനടക്കമാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിളളിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടതിനാണ് അച്ചുവിന്റെ പരാതിയിൽ കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു.
സോളാർ പരാതിക്കാരി എഴുതിയ കത്ത് മാറ്റിയെഴുതിയതിന് പിന്നിൽ ടിപിയെ കൊന്ന അതേ മുഖം: ഷിബു ബേബി ജോൺ