Asianet News MalayalamAsianet News Malayalam

ശക്തമായ നടപടി വേണം, ഇല്ലെങ്കില്‍ വലിയ ആപത്തുണ്ടായേക്കാം; ആന്‍റിജൻ ടെസ്റ്റുകള്‍ പതിന്മടങ്ങാക്കണം: ഉമ്മന്‍ചാണ്ടി

കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യത്തിന് മെഡിക്കള്‍ സ്റ്റാഫ് ഇല്ലായെന്നത് ലോകമെമ്പാടുമുള്ള വലിയ വെല്ലുവിളിയാണ്. എന്നാല്‍ 2 ലക്ഷം ബിഎസ്‌സി നഴ്‌സുമാരും 80,000 ഡോക്ടര്‍മാരുമുള്ള കേരളത്തില്‍ അതൊരു പ്രശ്‌നമേയല്ല. സ്വകാര്യമേഖലയെ കൂടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. 

Oommen Chandy wants to increase the number of  covid19 tests
Author
Thiruvananthapuram, First Published Jul 15, 2020, 8:09 PM IST

തിരുവനന്തപുരം: കേരളം കൊവിഡ്19 മഹാമാരിയുടെ സമൂഹവ്യാപനത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍  വലിയ ആപത്തിലേക്ക് പോകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കൊവിഡ് പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ച പ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് മുന്നോടിയായുള്ള 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും രോഗികളുടെ എണ്ണം 300നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ 600നു മുകളിലെത്തി. സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ലളിതവും ചെലവു കുറഞ്ഞതുമായ ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം നിലവില്‍ 3,000 എന്നത് പതിന്മടങ്ങാക്കണം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ സമൂഹവ്യാപനത്തിന്റെ വ്യാപ്തി മനസിലാക്കാനും രോഗം അതിവേഗം പടരുന്നത് തടയാനും സാധിക്കുകയുള്ളു. 50 ശതമാനം രോഗികള്‍ രോഗലക്ഷണം കാണിക്കാതിരിക്കുന്നത് കൊണ്ടു തന്നെ കൂടുതല്‍ ടെസ്റ്റുകള്‍ അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യത്തിന് മെഡിക്കള്‍ സ്റ്റാഫ് ഇല്ലായെന്നത് ലോകമെമ്പാടുമുള്ള വലിയ വെല്ലുവിളിയാണ്. എന്നാല്‍ 2 ലക്ഷം ബിഎസ്‌സി നഴ്‌സുമാരും 80,000 ഡോക്ടര്‍മാരുമുള്ള കേരളത്തില്‍ അതൊരു പ്രശ്‌നമേയല്ല. സ്വകാര്യമേഖലയെ കൂടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. കേരളത്തില്‍ ഇത്രയധികം മെഡിക്കല്‍ സ്റ്റാഫും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഉണ്ടായതിന്റെ നേട്ടം ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക തിരിച്ചു നൽകുമെന്ന് പറയുന്നതല്ലാതെ ഒരു പൈസ പോലും നൽകിയിട്ടില്ല. പണമില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍ ഇപ്പോള്‍ നട്ടംതിരിയുകയാണ്. ദൈനംദിന കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച പണം സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഇനിയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന് ആശങ്കയുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കൊവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിന്ന് പരാതികള്‍ പ്രവഹിക്കുകയാണ്. പലയിടത്തും യാതൊരു സൗകര്യങ്ങളുമില്ല. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുമുണ്ട്. ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പലയിടത്തും  സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നില്ല. കൊവിഡ് കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള കാരണം പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും തലയില്‍ കെട്ടിവച്ച സര്‍ക്കാരിന്റെ നടപടി അടിസ്ഥാന രഹിതമാണെന്ന് ഇപ്പോള്‍ വ്യക്തമായതായും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios