മയക്കുമരുന്ന് വ്യാപനം തടയാൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഡി-ഹണ്ടി'ന്റെ ഭാഗമായി 105 പേർ അറസ്റ്റിലായി.
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനം തടയാൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഡി-ഹണ്ടി'ന്റെ ഭാഗമായി 105 പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം നടന്ന സ്പെഷ്യൽ ഡ്രൈവിൽ 95 കേസുകൾ രജിസ്റ്റർ ചെയ്യുകയും മാരക മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.
സംസ്ഥാനത്തുടനീളം മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1987 പേരെയാണ് ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി പോലീസ് പരിശോധിച്ചത്. ഇവരിൽ നിന്ന് 0.14 ഗ്രാം എം.ഡി.എം.എ, 28.830 കിലോഗ്രാം കഞ്ചാവ്, 72 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
നിയമനടപടികൾ ശക്തമാക്കുന്നു
മയക്കുമരുന്നിനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്‍റി നർക്കോട്ടിക്സ് ഇൻ്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, റേഞ്ച് അടിസ്ഥാനത്തിലും ആന്‍റി നർക്കോട്ടിക്സ് ഇൻ്റലിജൻസ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടിയെടുക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്‍റി നർക്കോട്ടിക്ക് കൺട്രോൾ റൂമും (നമ്പർ: 9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.


