ഓപ്പറേഷൻ ഈഗിൾ വാച്ച്: അനധികൃത പണപ്പിരിവിനെതിരെ സ്കൂളുകളിൽ മിന്നൽ പരിശോധന
45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം എഡ്യൂക്കേഷണൽ ഓഫീസുകളിലുമാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസിന്‍റെ മിന്നൽ പരിശോധന.
ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുക, എയ്‌ഡഡ് സ്കൂളിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ, റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിയമന അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് ജീവനക്കാർ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഈഗിൾ വാച്ച് എന്ന പേരിൽ മിന്നൽ പരിശോധന നടത്തുന്നത്. സംസ്ഥാന വ്യാപകമായി 45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം എഡ്യൂക്കേഷണൽ ഓഫീസുകളിലുമാണ് പരിശോധന.
അധ്യാപക തസ്തിക സ്ഥിരപ്പെടുത്താൻ പണം വാങ്ങുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് ഹയർ സെക്കൻററി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തി.