ഓരോ മണ്ഡലത്തിലും ജനസദസ്സ് തുടങ്ങും മുൻപെ പരാതി സ്വീകരണ കൗണ്ടറുകളുണ്ടാകും. അവസാന പരാതിക്കാരനും പോകും വരെ കൗണ്ടർ പ്രവർത്തിക്കണം.
തിരുവനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി.
നവംബർ 18 ന് തുടങ്ങി ഇടതടവില്ലാതെ ഡിസംബർ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്. പരാതികളും പ്രശ്നങ്ങളും പൊതു ജനങ്ങൾക്ക് അവതരിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാകുമെന്നാണ് വാഗ്ദാനം. ഓരോ മണ്ഡലത്തിലും ജനസദസ്സ് തുടങ്ങും മുൻപെ പരാതി സ്വീകരണ കൗണ്ടറുകളുണ്ടാകും. അവസാന പരാതിക്കാരനും പോകും വരെ കൗണ്ടർ പ്രവർത്തിക്കണം. അതാത് കളക്ട്രേറ്റുകളിലെത്തുന്ന പരാതികളിൽ പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ വഴിയാണ് കൈകാര്യം ചെയ്യേണ്ടത്.
രണ്ട് ദിവസത്തിനകം ഡാറ്റ എൻട്രി പൂർത്തിയാക്കണമെന്നും അതാത് വകുപ്പുകൾക്ക് കൈമാറുന്ന പരാതിയിൽ പരമാവധി ഒരു മാസത്തിനകം പരിഹാരം കാണണമെന്നുമാണ് നിർദ്ദേശം. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട വിഷയമാണെങ്കിൽ മാത്രം 45 ദിവസം എടുക്കാം. പരാതികളിൽ വിശദമായ വിശദീകരണവും തീർപ്പുമാണ് ഉണ്ടാകേണ്ടതെന്നും മുഴുവൻ ചുമതലയും ജില്ലാ കളക്ടർമാർക്ക് ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഒരോ മണ്ഡലത്തിലും ചുരുങ്ങിയത് 5000 പേരെ എങ്കിലും ജനസദസ്സിനെത്തിക്കാനാണ് നേരത്തെ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
നവകേരള സദസ്സിന് 'തനത് ഫണ്ട്'; സർക്കാർ ഉത്തരവിനെതിരെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
