പൊതു പ്രാധാന്യമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും ഉത്തരവും പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യങ്ങളില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ന്യായീകരിച്ചു

തിരുവനന്തപുരം: പുതിയ കൊവിഡ് നിയന്ത്രണങ്ങളെയും പുറത്തിറങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെയും നിയമസഭയിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം. കടകളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം, അല്ലെങ്കിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തിരിക്കണം, ഒരു മാസം മുമ്പ് കൊവിഡ് വന്ന് പോയവർക്കും കടകളിൽ ചെല്ലാമെന്നാണ് സർക്കാർ മാർഗനിർദ്ദേശം. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇത്രയും കാര്യങ്ങൾ അഭികാമ്യം എന്നാണ് പറഞ്ഞതെങ്കിലും ഉത്തരവ് വന്നപ്പോൾ നിർദ്ദേശമായി ഇതിനെതിരായണ് പ്രതിപക്ഷം രംഗത്തെത്തിയത്. 42.1% മാത്രമാണ് ഒന്നാം ഡോസ് എടുത്തതെന്നും വളരെ അപ്രായോഗിക നിർദ്ദേശമാണ് ഇതെന്നും വി ഡി സതീശൻ സഭയിൽ കുറ്റപ്പെടുത്തി. നിർദ്ദേശങ്ങളിൽ ആകെ അവ്യക്തതയാണെന്നും ഇത് പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദ്ദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. 

പൊലീസുകാർക്ക് ക്വാട്ട നിർദ്ദേശിച്ച് നൽകിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 

പൊതു പ്രാധാന്യമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും ഉത്തരവും പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യങ്ങളില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ന്യായീകരിച്ചു. ഉത്തരവിൽ പ്രായോഗിക നിർദ്ദേശങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരവിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ.

ഒരു വശത്ത് സർക്കാർ തുറക്കാൻ തീരുമാനിക്കുകയും ചീഫ് സെക്രട്ടറി അടക്കാൻ ഉത്തരവിടുകയുമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഉത്തരവ് തിരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്തു.