ബസ് സമരം തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സില്‍വര്‍ ലൈനിനു വേണ്ടി പൊതുഗതാഗതത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

കൊച്ചി: സ്വകാര്യ ബസ് സമരം (Private Bus Strike) മൂന്ന് ദിവസമായിട്ടും ഒത്തുതീര്‍പ്പാക്കാനാകാത്തതിൽ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് (Opposition Leader) വി ഡി സതീശൻ (VD Satheesan). ബസ് സമരം തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സില്‍വര്‍ ലൈനിനു വേണ്ടി പൊതുഗതാഗതത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബസുടമകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവിടെ ഒരു സര്‍ക്കാരില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും സില്‍വര്‍ ലൈന്‍ സമരത്തെ അടിച്ചമര്‍ത്തുന്നതില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. സ്വകാര്യ ബസ് സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പല കുട്ടികള്‍ക്കും പരീക്ഷ നടക്കുകയാണ്. യാത്രാ സൗകര്യമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. ഇവിടെ ഒരു സര്‍ക്കാരുണ്ടോ? ബസുടമകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവിടെ ഒരു സര്‍ക്കാരില്ല. 

കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. പൊതുഗതാഗതം എന്നാല്‍ സില്‍വര്‍ ലൈന്‍ മാത്രമാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ പൊതുഗതാഗത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും സില്‍വര്‍ ലൈനിലാണ്. വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളതാണ് ബുള്ളറ്റ് ട്രെയിനെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയാണ് ആദ്യം പറഞ്ഞത്. വരേണ്യവര്‍ഗത്തിന് വേണ്ടി സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്.

'ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ'; സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി

അതേസമയം സ്വകാര്യ ബസ് സമരം തുടരുന്നത് സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ രംഗത്തെത്തിയിരുന്നു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നും മന്ത്രി തിരിച്ചടിച്ചു. സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. ഈ മാസം 30 ന് എൽഡിഎഫ് യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർധനയിലടക്കം തീരുമാനം വരുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർധനയിലടക്കം 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം സമരം പൊതുജനങ്ങൾക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി. 

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസ് ഉടമകളുടെ സംഘടന. സമരം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും നിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചുവെന്നും ബസ് ഉടമകൾ വിമർശിച്ചിരുന്നു. പരീക്ഷാ കാലത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെ എസ് ആര്‍ ടി സിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വിമര്‍ശിച്ചു.

'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു'; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ