സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും പിണറായിയും നാളെ ഓർമയാകും, എന്നാൽ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകൾ ചരിത്രത്തിൽ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൻഎസ്എസ്- എസ്എൻഡിപി വിമര്‍ശനത്തിനും സമുദായ നേതാക്കളുമായി തര്‍ക്കിക്കേണ്ടെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായത്തിനും ശേഷവും നിലപാടിലുറച്ച് നില്‍ക്കുകയാണ് വി ഡി സതീശൻ. വ്യക്തിപരമായി ലാഭ നഷ്ടങ്ങള്‍ ഉണ്ടായാലും വര്‍ഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേര്‍ക്കില്ലെന്ന് സതീശൻ വ്യക്തമാക്കി. സമുദായ നേതാക്കളെപ്പറ്റി മോശമായി പറയില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചു. സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി കിടക്കേണ്ട എന്നാണ് തന്റെ നിലപാട്. പോകുന്നത് തിണ്ണ നിരങ്ങലാണ് എന്ന് അവർ കരുതുന്നുണ്ടെങ്കിൽ പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

