കൊവിഡ് മരണക്കണക്കിൽ വൻ പൊരുത്തക്കേടെന്ന് പ്രതിപക്ഷം, കണക്കുകൾ ഉയർത്തി ആരോപണം
ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ മരണക്കണക്കുകൾ മറച്ചുവെക്കുന്നെന്ന ആരോപണം ഉയർത്തി പ്രതിപക്ഷം. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതൽ കൊവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാത്രം 7316 ന്റെ കുറവുണ്ട്.
വളരെ ശക്തമായി തന്നെ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയാണ്. ഈ കണക്ക് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സർക്കാരിന്റെ മറുപടി എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മരണക്കണക്ക് മറച്ചുവെക്കുന്നില്ലെന്നും സുതാര്യമായാണ് നടപടികളെന്നുമാണ് ഇതുവരെ സർക്കാർ വാദിച്ചിരുന്നത്.