കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഭയിൽ ചർച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷം.  സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലെ കണക്കുകളിലെ വൈരുദ്ധ്യം ചോദ്യം ചെയ്ത് പ്രതിപക്ഷം. സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും സഭയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് പൊള്ളയായ പ്രഖ്യാപനമാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും പറഞ്ഞു. അതി ദാരിദ്ര കേരളം പ്രഖ്യാപനം തട്ടിപ്പാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. സഭാ കവാടത്തിൽ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.