മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന മൊഴി ആയുധമാക്കാൻ പ്രതിപക്ഷം; അടിയന്തരപ്രമേയ നോട്ടീസ് നൽകും
കഴിഞ്ഞ ദിവസമാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് നൽകിയ മൊഴി പുറത്ത് വന്നത്. അതിലാണ് മുഖ്യമന്ത്രിക്കെതിരെ ഗൗരവമേറിയ പരാമർശമുള്ളത്. ഇതോടൊപ്പം ഇഡിക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതും പ്രതിപക്ഷം ഉന്നയിക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന മൊഴി നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ഇന്ന് ഈ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് നൽകിയ മൊഴി പുറത്ത് വന്നത്. അതിലാണ് മുഖ്യമന്ത്രിക്കെതിരെ ഗൗരവമേറിയ പരാമർശമുള്ളത്. ഇതോടൊപ്പം ഇഡിക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതും പ്രതിപക്ഷം ഉന്നയിക്കും.
എഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്‍റെ മൊഴിയിലുളളത്. പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്. ഡോളർ കടത്തുകേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി പ്രതികൾക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കണ്ടെത്തലുകൾ ഒന്നൊന്നായി വിവരിക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്‍റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊ്ണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാൻ കൗതുകം തോന്നി. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്‍റെ മൊഴി.
ഇക്കാര്യം അപ്പോൾത്തന്നെ താൻ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നിർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്‍റെ നിർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്‍റെ ഫ്ലാറ്റിൽപോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയതും സംബന്ധിച്ചു സരിത്തിന്‍റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona