'ശബരിമലവിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കി'

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശബരിമല വിഷയം വിടാതെ കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉയർത്തിയ ശബരിമല വിഷയം കോൺഗ്രസ് വീണ്ടും സജ്ജീവമാക്കുകയാണ്. 

ശബരിമലവിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കി. ശബരിമല റിവ്യൂ ഹർജി വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. പാർലമെന്റിൽ നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. 

സിപിഎമ്മും ബിജെപിയും ഇപ്പോൾ മിണ്ടാതിരിക്കുന്നത് അവരുടെ കൂട്ടുകെട്ടിനെ തടസ്സമുണ്ടാക്കും എന്നതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ നിയമനിർമാണം നടത്തും. സിപിഎം ബോധപൂർവം വർഗിയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ലീഗിനെതിരായ പരാമർശങ്ങളെന്നും ചെന്നിത്തല ആരോപിച്ചു. മത ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാൻ ആണ് സിപിഎമ്മും ബിജെപി ശ്രമിക്കുന്നത്. ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണോ മുസ്ലിം ലീഗിനെതിരെ സിപിഎമ്മിനെ പറയാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.