കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്

പത്തനംതിട്ട: ഓർത്തഡോക്സ് സഭയുടെ (Orthodox Church) പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാർ സെവേറിയോസിനെ Mathews Mar Severios) ഔദ്യോഗികമായി തെരഞ്ഞെടുത്തു. പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ (Malankara Syrian Christian Association) യോഗത്തിലാണ് മാത്യൂസ് മാർ സെവേറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരാഹോണ ചടങ്ങുകൾ തീരുമാനിക്കാൻ വൈകീട്ട് 4.45 ന് പരുമലയിൽ സുന്നഹദോസ് യോഗം ചേരും.

Add Asianetnews as a Preferred SourcegooglePreferred

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷൻ പ്രതികരിച്ചു. സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാർ സെവേറിയോസ് പ്രതികരിച്ചു.

നിലവിൽ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാർ സേവേറിയോസ്. കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തീരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേൽനോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 

1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിൽ ഓര്‍ത്തഡോക്സ് സഭയുടെ നായകത്വത്തിലേക്ക് എത്തുകയാണ്.