വിജയരാഘവൻ മുതൽ ഇപി വരെ, ബന്ധുനിയമനപ്പട്ടിക പുറത്തുവിട്ട് ചെന്നിത്തല, ന്യായീകരിച്ച് ഐസക്
യുഡിഎഫ് നിയമനവിവാദം രാഷ്ട്രീയ ആയുധമാക്കുമ്പോൾ പ്രതിപക്ഷ വിദ്യാർത്ഥി യുവജനസംഘടനകൾ സമരം ശക്തമാക്കി. യൂത്ത് കോൺഗ്രസ്സിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. 11-ന് മുഖ്യമന്ത്രി കാലിക്കറ്റിൽ വരുമ്പോൾ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്.
തിരുവനന്തപുരം: ഈ സർക്കാരിന്‍റെ കാലത്ത് നിയമനം കിട്ടിയ ഇടത് നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി ഇ പി ജയരാജന്‍റെ ബന്ധുവിന്‍റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്‍റെ ബന്ധുവിന്‍റെ പേര് വരെ 17 പേരുകളാണ് ചെന്നിത്തല പുറത്തുവിട്ടത്. പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും വിവിധ സർവകലാശാലകളിൽ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ മുങ്ങി. അതേസമയം, നിയമനങ്ങളെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി.
ബന്ധുനിയമനമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട പേരുകൾ ഇവയാണ്: 1. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ എന്‍റർപ്രൈസസിൽ മന്ത്രി ഇ പി ജയരാജന്റെ ബന്ധു സുധീർ നമ്പ്യാരുടെ നിയമനം, 2. എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി, 3. കോഴിക്കോട് സർവകലാശാലയിൽ വീണ്ടും നിയമനത്തിന് ഷംസീറിന്‍റെ ഭാര്യയ്ക്കായി ശ്രമിച്ചു, നടന്നില്ല. 4. കെ ടി ജലീലിന്‍റെ ബന്ധുവിനെ ന്യൂനപക്ഷകമ്മീഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമിക്കാൻ ശ്രമിച്ചു, വിവാദമായപ്പോൾ രാജിവച്ചു 5. ഐകെഎം ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദരപുത്രന്‍റെ നിയമനം, 6. മുൻ എംപി സീമയുടെ ഭർത്താവിനെ സിഡിറ്റ് ഡയറക്ടറാക്കി, വിവാദമായപ്പോൾ രാജിവച്ചു 7. സിപിഎം നേതാവിന്‍റെ മകൻ കെ വി മനോജ് കുമാറിനെ ബാലാവകാശകമ്മീഷൻ അധ്യക്ഷനാക്കി, 8. എൽഡിഎഫ് കൺവീനറും ഇപ്പോൾ ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിനെ കേരളവർമ കോളേജ് വൈസ് പ്രിൻസിപ്പലാക്കി, പ്രിൻസപ്പൽ രാജിവച്ചു എന്നിങ്ങനെ ചെന്നിത്തല ഓരോ നിയമനവും എണ്ണിപ്പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമന മേളയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ചെന്നിത്തല പുറത്തുവിട്ട പട്ടിക പൂർണമായി:
യുഡിഎഫ് നിയമനവിവാദം രാഷ്ട്രീയ ആയുധമാക്കുമ്പോൾ പ്രതിപക്ഷ വിദ്യാർത്ഥി യുവജനസംഘടനകൾ സമരം ശക്തമാക്കി. യൂത്ത് കോൺഗ്രസ്സിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റിലെ കെഎസ്‍യു പ്രതിഷേധം:
11-ന് മുഖ്യമന്ത്രി കാലിക്കറ്റിൽ വരുമ്പോൾ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചു. കോഴിക്കോട് പിഎസ്‍സി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകർ റീത്ത് വച്ചു.
അതേസമയം, മാനുഷിക പരിഗണനയെന്ന വാദം ഉയർത്തിയാണ് സർക്കാർ ന്യായീകരണം തുടരുന്നത്. ''എത്രയോ വർഷമായി ജോലി ചെയ്ത് വരുന്നവരുണ്ട്. പത്ത് വർഷം കഴിഞ്ഞവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. എല്ലാ സർക്കാരിന്‍റെ കാലത്തും ചെയ്ത പോലെയാണ് ഈ നടപടിയും. പത്ത് വർഷം കഴിഞ്ഞ എല്ലാവരെയും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടക്കാരെ മാത്രമല്ല. ഈയൊരു മാനുഷികപരിഗണന പാടില്ലെന്നാണോ?'', എന്ന് മന്ത്രി തോമസ് ഐസക്.