എന്നാല്‍ കോടതിച്ചെലവ് നൽകണം എന്നുണ്ടെങ്കിൽ ഹർജി പിൻവലിക്കാൻ തയ്യാർ അല്ലെന്ന് സുരേന്ദ്രൻ കോടതിയില്‍ അറിയിച്ചു.
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനിൽ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.
എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കിൽ താൻ ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ കോടതി കേസ് ഈ മാസം 18 -ലേക്ക് മാറ്റിവച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാൽ കേസിലെ എല്ലാ സാക്ഷികൾക്കും സമൻസു പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കേസ് പിൻവലിക്കാൻ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ കോടതിച്ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കിക്കിട്ടണം എന്ന ആവശ്യമുന്നയിച്ചത്.
