വി എസ് അച്യുതാനന്ദനും പിണറായി വിജയനും നേര്‍ക്ക് നേര്‍ നിന്ന് പോരാടിയ കാലത്താണ് കേന്ദ്ര നേതൃത്വത്തിന് മുന്‍പ് ചേരി തിരിഞ്ഞ് പരാതി ലഭിച്ചിരുന്നത്.

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണത്തിന് പിന്നാലെ സംഘടിതമായി പി ജയരാജനെതിരെയും പരാതി പ്രവാഹമുണ്ടായതോടെ വിഭാഗീയക്കാലത്തെ കലഹത്തിന് തുല്യമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ഇന്നലെ കാഞ്ഞങ്ങാട് തന്‍റെ നിലപാടുകള്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് കണക്ക് വരെ ചൂണ്ടിക്കാട്ടി പി ജയരാജനെതിരെ ആരോപണമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ മൗനത്തിലുള്ള ഇ പി പരസ്യപ്രതികരണത്തിന് തയ്യാറെടുക്കുന്നുവെന്ന വിലയിരുത്തലും പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എം വി ഗോവിന്ദന്‍റെ പിന്തുണയോടെ പി ജയരാജന്‍ സംസ്ഥാന സമിതിയിലുന്നയിച്ച കടുത്ത ആരോപണങ്ങളില്‍ പാര്‍ട്ടി തല അന്വേഷണവും നടപടിയുമൊക്കെ ഉണ്ടാകുമെന്ന സൂചനയിലാണ് പി ജയരാജന്‍ തന്‍റെ നിലപാടുകള്‍ ആവര്‍ത്തിച്ച് പറയുന്നത്. വ്യതിചലനമുണ്ടാകുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പി ജയരാജന്‍ തുറന്നടിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ കൂട്ടമായി പരാതി ഉണ്ടായത്. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം മുതല്‍ വടകര തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വരെ പരാതികളായി വരികയാണ്. ഇപിയുമായി ബന്ധമുള്ളയാളുകളാണ് പരാതിക്കെല്ലാം പിന്നില്‍. ഇതൊന്നും തെറ്റ് തിരുത്തലിന്‍റെ പരിധിയില്‍ വരില്ലേ എന്നാണ് ചോദ്യം. വി എസ് അച്യുതാനന്ദനും പിണറായി വിജയനും നേര്‍ക്ക് നേര്‍ നിന്ന് പോരാടിയ കാലത്താണ് കേന്ദ്ര നേതൃത്വത്തിന് മുന്‍പ് ഇത്തരം ചേരി തിരിഞ്ഞ് പരാതി നല്‍കിയിരുന്നത്. വിഭാഗീയത പൂര്‍ണമായി അവസാനിച്ചുവെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിക്ക് തലവേദനയായി ആരോപണ പെരുമഴയുണ്ടാകുന്നത്. 

തന്നെ ലക്ഷ്യം വച്ച് പി ജയരാജന്‍ മുനവച്ച് സംസാരിക്കുമ്പോഴും ഇപി മൗനത്തിലാണ്. പക്ഷേ പലതും ഉടന്‍ അദ്ദേഹം പരസ്യമായി പറയുമെന്ന് അടുപ്പക്കാര്‍ക്ക് സൂചന കൊടുക്കുന്നുണ്ട്. പി ജയരാജനതെരായ പരാതികള്‍ അതിന്‍റെ തുടക്കമായി കാണാവുന്നവയാണ്. എം വി ഗോവിന്ദനെതിരെ കലഹിച്ച് നില്‍ക്കുന്ന ഇ പി ജയരാജന്‍ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ പാര്‍ട്ടി സെക്രട്ടറിയുമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ കടുത്ത പ്രതികരണത്തിലേക്ക് പോകാനും സാധ്യതയുണ്ട്. പി ജയരാനജന്‍റെ പരാതിയിലെ തുടര്‍ നടപടികള്‍ക്കനുസരിച്ചായിരിക്കും മറ്റ് തീരുമാനങ്ങള്‍.