കെട്ടിട്ടനിര്‍മ്മാണം ചട്ടം പരിശോധിച്ച് അനുമതി നല്‍കേണ്ട ചുമതലയും അധികാരവും നഗരസഭാ സെക്രട്ടറിക്കാണ് അതില്‍ നഗരസഭാ അധ്യക്ഷയ്ക്ക് യാതൊന്നും ചെയ്യാനാവില്ല.

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭയുടെ അനാസ്ഥമൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി.ജയരാജന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസിന്‍റെ അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് ജയരാജന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സംസാരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ നഗരസഭാ അധ്യക്ഷയായ പികെ ശ്യാമളയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ ജയരാജന്‍ മരിച്ച സാജന്‍റെ ഭാര്യ ബീന ശ്യാമളക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും തള്ളിപ്പറ‍ഞ്ഞു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയാല്‍ തിരുത്തേണ്ട ഉത്തരവാദിത്തം നഗരസഭാ അധ്യക്ഷയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആത്മഹത്യ ചെയ്ത സാജന്‍ പി.ജയരാജനുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാന്‍ ജയരാജനും ഇടപെട്ടിരുന്നുവെങ്കിലും ജയരാജന്‍റെ ഇടപെടല്‍ പോലും വകവയ്ക്കാതെയാണ് ഉദ്യോഗസ്ഥര്‍ അനുമതി വൈകിപ്പിച്ചത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ ശക്തമായിരിക്കുന്ന വിഭാഗീയതയാണ് സാജന്‍റെ ഫയല്‍ തടഞ്ഞുവയ്ക്കുന്നതിലേക്ക് നയിച്ചത് എന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. 

ന്യൂസ് അവറില്‍ ജയരാജന്‍ പറഞ്ഞത്.....

നഗരസഭ അധ്യക്ഷ എന്ന നിലയില്‍ പികെ ശ്യാമളയുടെ ഇടപെടല്‍ അനുമതി വൈകാന്‍ കാരണമായിട്ടില്ല എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കെട്ടിട്ടനിര്‍മ്മാണം ചട്ടം പരിശോധിച്ച് അനുമതി നല്‍കേണ്ട ചുമതലയും അധികാരവും നഗരസഭാ സെക്രട്ടറിക്കാണ് അതില്‍ നഗരസഭാ അധ്യക്ഷയ്ക്ക് യാതൊന്നും ചെയ്യാനാവില്ല. അതേസമയം ഉദ്യോഗസ്ഥര്‍ കര്‍ത്തവ്യം തെറ്റിച്ചാല്‍ അതില്‍ ഇടപെടാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പറ്റും. മുന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍സിപ്പല്‍ എഞ്ചിനീയറുമാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം പറയേണ്ടത്. എന്തിനാണ് നിങ്ങള്‍ അതിലേക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണെ വലിച്ചഴിക്കുന്നത്. സാജന്‍റെ ഭാര്യ ബീനയുമായും കുടുംബവുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ സിപിഎം കുടുംബവുമാണ് .