Asianet News MalayalamAsianet News Malayalam

'മൊഴി എന്ന പേരിൽ തോന്നിവാസം എഴുതിപ്പിടിപ്പിക്കുന്നു'; അന്വേഷണ ഏജൻസിക്കെതിരെ ശ്രീരാമകൃഷ്ണൻ

എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാവുന്ന വിധം അന്വേഷണ ഏജൻസികൾ തരംതാഴുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണം അല്ല. ഇടതുപക്ഷ പ്രസ്ഥാനത്തേയും പ്രവർത്തകരേയും താറടിച്ച് കാണിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് ശ്രീരാമകൃഷ്ണൻ

p sreeramakrishnan fb post on swapna statement
Author
Trivandrum, First Published Mar 28, 2021, 1:15 PM IST

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതോടെ പ്രതികരണവുമായി ശ്രീരാമകൃഷ്ണൻ. എഫ്ബി പോസ്റ്റിലാണ് ശ്രീരാമക‍ൃഷ്ണന്‍ അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിക്കുന്നത്. എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാവുന്ന വിധം അന്വേഷണ ഏജൻസികൾ തരംതാഴുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണം അല്ല. ഇടതുപക്ഷ പ്രസ്ഥാനത്തേയും പ്രവർത്തകരേയും താറടിച്ച് കാണിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ എഫ്ബി പോസ്റ്റിൽ പറഞ്ഞു. 

എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 "മൊഴി" എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. 
കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാരിനും , ബഹു മുഖ്യമന്ത്രിക്കും , സ്‌പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ "മൊഴികൾ" ഉണ്ടാക്കി വ്യക്തി ഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലതരത്തിലും നെരിടും.

 തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവർത്തകരെയും  താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും.

സമൂഹത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്‌ബി പദ്ധതികളെ ആക്രമിക്കുന്നതിൽ ഇത്തരം ഏജൻസികളും പ്രതിപക്ഷവും രാപകൽ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളിൽ ജനങ്ങൾക്ക്‌ താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സർക്കാരിനും ജനപ്രതിനിധികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട. 

ഒരു മാർഗ്ഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ  ,തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല .

അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത് .അത്തരം ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

'സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു'; ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി

Follow Us:
Download App:
  • android
  • ios