തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. അയോഗ്യത മറി കടക്കാനാണ് നീക്കമെന്നാണ് സൂചന.

തിരുവനന്തപുരം: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. നാളെ രാവിലെ 9 മണിക്ക് അന്‍വര്‍ സ്പീക്കറെ കാണും. പിന്നാലെയായിരിക്കും തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുക.

ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിർണ്ണായക പ്രഖ്യാപനമാകും പി വി അൻവർ നാളെ നടത്തുകയെന്നാണ് വിവരം. അയോഗ്യത മറി കടക്കാനാണ് നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്നാണ് വിവരം. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. ഈ അയോഗ്യത മറി കടക്കാന്‍ രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചന. 

Also Read: പി.വി. അൻവർ മമതക്കൊപ്പം വാർത്താസമ്മേളനം നടത്തും; കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം