ജോസ് ടോം സ്വതന്ത്ര സ്ഥാനാർത്ഥി? 'രണ്ടില' കിട്ടാൻ മൂന്ന് മണിക്കകം പി ജെ ജോസഫിന്‍റെ കത്ത് വേണം
പി ജെ ജോസഫ് കത്തു നൽകാത്ത പക്ഷം ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് അസിസ്റ്റന്‍റ് വരണാധികാരി അറിയിച്ചു.
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 'രണ്ടില' ചിഹ്നം അനുവദിക്കണമെങ്കില്‍ ഇന്ന് മൂന്നുമണിക്കകം കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയർമാൻ കത്ത് നൽകണമെന്ന് അസിസ്റ്റന്‍റ് വരണാധികാരി പറഞ്ഞു. ഇക്കാര്യം വരണാധികാരി ജോസ് ടോമിനെ അറിയിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് കത്തു നൽകാത്ത പക്ഷം ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും വരണാധികാരി അറിയിച്ചു.
അതേസമയം, വർക്കിംഗ് ചെയർമാനായി ജോസ് കെ മാണി പക്ഷം തന്നെ അംഗീകരിക്കാതെ ചിഹ്നത്തിന്‍റെ കാര്യത്തില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്.യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വേദനയുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. താനും മറ്റ് യുഡിഎഫ് നേതാക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും ചിഹ്നം വിട്ടുനല്‍കില്ലെന്നാണ് ജോസഫ് നിലപാടെടുത്തതെന്നും അദ്ദേഹം പറയുന്നു. ഇത് വൈകാരികതയുടെ കൂടി കാര്യമാണെന്ന നിലപാടിലാണ് ജോസ് പക്ഷം.
തന്നെ ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ് ചെയർമാൻ ആയി അംഗീകരിച്ച് അപേക്ഷ നൽകിയാൽ ചിഹ്നം സംബന്ധിച്ചു തീരുമാനം പുനഃപരിശോധിക്കാം എന്ന് യുഡിഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായി ജോസഫ് പറഞ്ഞിരുന്നു. ആ രീതിയിലുള്ള നടപടിക്ക് അവർ സന്നദ്ധരാകാത്ത സാഹചര്യത്തിൽ രണ്ടില ചിഹ്നം നൽകാനാകില്ല. സ്ഥാനാർഥി യുഡിഫ് സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
പിജെ ജോസഫിനെ ചെയർമാനായി അംഗീകരിക്കുന്നവർക്കേ ചിഹ്നം നൽകൂ ഇക്കാര്യം രേഖാമൂലം അവശ്യപ്പെട്ടിരുന്നെങ്കിൽ ചിഹ്നം അനുവദിക്കുമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല എന്നായിരുന്നു പാര്‍ട്ടി നേതാവ് മോന്‍സ് ജോസഫ് പ്രതികരിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാണ് ജോസ് ടോം ഇന്ന് സമര്‍പ്പിച്ചത്. രണ്ടില ചിഹ്നം ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണിയുടെ കത്തു സഹിതമാണ് ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പൈനാപ്പിള്‍, ഫുട്ബോള്‍, ടോര്‍ച്ച് തുടങ്ങിയ ചിഹ്നങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മറ്റ് രണ്ട് സെറ്റ് പത്രികകള്‍ കൂടി സമര്‍പ്പിച്ചിട്ടുണ്ട്.