മാവോയിസ്റ്റുകൾ വീട്ടിലെത്തിയെന്ന് അട്ടപ്പാടി സ്വദേശി; മൊഴിയിൽ വൈരുദ്ധ്യം; സംശയം പ്രകടിപ്പിച്ച് പൊലീസ്
ബാലചന്ദ്രന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നതിന്റെ സൂചന ലഭിച്ചില്ലെന്നും പറഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാവോവാദി സാന്നിധ്യമെന്ന് വെളിപ്പെടുത്തൽ. ചിറ്റൂർ കട്ടേക്കാട് പരപ്പ്മണ്ണിൽ ബാലചന്ദ്രന്റെ വീട്ടിലാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് മൊഴി. ഇവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ബാലചന്ദ്രൻ പറഞ്ഞു. മാവോവാദികൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ബാലചന്ദ്രന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ബാലചന്ദ്രന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നതിന്റെ സൂചന ലഭിച്ചില്ലെന്നും പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് മൂന്നംഗ സംഘം എത്തിയെന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. വീട്ടിൽ ഈ സമയത്ത് ഇദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും മൂന്ന് പേരും കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇക്കാര്യം പറഞ്ഞ് രണ്ട് മണിക്കാണ് ഇയാൾ മരുമകനെ ഫോണിൽ വിളിച്ചത്. മാവോവാദികൾ അഞ്ച് മിനിറ്റ് പോലും വീട്ടിനകത്തുണ്ടായിരുന്നില്ലെന്നും എന്നാൽ എത്തിയത് മൂന്നരയ്ക്ക് തന്നെയാണെന്നും ബാലചന്ദ്രൻ പൊലീസിനോട് പറഞ്ഞു.
പൊലീസിന് നൽകിയ മൊഴിയിൽ മാവോയിസ്റ്റുകൾ ഒന്നും സംസാരിച്ചില്ലെന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. എന്നാൽ മാവോയിസ്റ്റുകൾ മലയാളത്തിൽ സംസാരിച്ചെന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞത്. വീടിനകത്ത് കയറി അരിയും സാധനങ്ങളും എടുത്ത് മാവോയിസ്റ്റുകൾ പോയെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴിയിൽ സംശയം ഉണ്ടെങ്കിലും കേസ് വിശദമായി പരിശോധിക്കുകയാണ് പൊലീസ്.