ചികിത്സാ പിഴവ് കാരണം വലതുകൈ നഷ്ടമായ ഒമ്പതുകാരിക്ക് ആധുനിക കൃത്രിമ കൈ. സഹായം നൽകിയ പ്രതിപക്ഷ നേതാവിനെ പൂക്കൾ നൽകി സ്വീകരിച്ച് വിനോദിനി. ആശ്വാസം പങ്കുവെച്ച് കുടുംബം.

കൊച്ചി: പാലക്കാട് ‍ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രകിപക്ഷ നേതാവ് പറഞ്ഞു.

വിനോദിനി എന്ന 9 വയസുകാരിക്ക് സെപ്റ്റംബർ മാസം നൽകിയ മുറിവ് ഉണക്കാനുള്ള ശ്രമത്തിലാണ് ചുറ്റുമുള്ളവർ. സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. കൃത്രിമ കൈ വെക്കാൻ പണമില്ലാത്ത മാതാപിതാക്കളുടെ പ്രതിസന്ധി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും 2 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. ഒറ്റ കൈയുമായി സ്കൂളിൽ പോകാനുള്ള കുട്ടിയുടെ സങ്കടം കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടിയന്തിരമായി ഇടപെട്ടു. കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു. ഇന്ന് രാവിലെ വിഡി സതീശൻ കുട്ടിയെ കാണാനെത്തി. പുത്തൻ കൈയ്യിലുള്ള പൂക്കൾ നൽകിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചത്. 

സ്ഥലമോ വീടോ സ്വന്തമായി ഇല്ലാത്ത കുടുംബത്തിന് സ്ഥലം വാങ്ങി നൽകുമെന്നും വീട് വെച്ചു നൽകാൻ ഒരാൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിക്ക് ചികിത്സാ പിഴവ് മൂലമാണ് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നത്. കൃത്രിമ കൈ വച്ചതോടെ ഇനി സ്കൂളിൽ പോകാനും പടം വരയ്ക്കാനും ഡാൻസ് കളിക്കാനുമൊക്കെ വിനോദിനി തയ്യാറാവുകയാണ്.

YouTube video player