കോൺഗ്രസുകാരെ സ്ത്രീകൾ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രമേഷ് പിഷാരടി. പീഡന ആരോപണങ്ങളിൽ കൃത്യമായി നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും, പാലക്കാട്ടെ ക്ലൈമാക്സ് യുഡിഎഫിന്റെ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പാലക്കാട്: കോൺഗ്രസുകാരെ സ്ത്രീകൾ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പീഡന ആരോപണങ്ങളിൽ കൃത്യമായി നടപടി സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്‌താൽ അത് മനസ്സിലാകുമെന്നും രമേഷ് പിഷാരടി ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. താരപ്രചാരകർ വന്ന് പോകുന്നതിലല്ല, തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ജനങ്ങളുടെ നിലപാടാണ് പ്രധാനമെന്നും പാലക്കാട്ടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഗ്യാരന്റി എന്ന് പറയുന്നതിലല്ല, എന്ത് തന്നു എന്ന് ഒരു പേപ്പറിൽ എഴുതിയെടുത്താൽ അറിയാമെന്നും രമേഷ് പിഷാരടി പരിഹസിച്ചു. ഡീൽ വിവാദം ഉയർത്തിയത് കോൺഗ്രസാണെന്നും, കൃത്യമായ ആരോപണങ്ങളോടെയാണ് അത് മുന്നോട്ട് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എ ടീം ബിജെപിയെന്നത് അവകാശവാദം മാത്രമാണെന്നും പിഷാരടി വിമർശിച്ചു. പാലക്കാട്ടേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവിനെ കുറിച്ചുള്ള സൂചനയും പിഷാരടി നല്‍കി. മോദിയുടെ താരപ്രാചാരണത്തിന് മറുപടി ഉടൻ ഉണ്ടാകുമെന്നായിരുന്നു രമേഷ് പിഷാര ടി പറഞ്ഞത്. പാലക്കാട്ടെ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റും ഉണ്ടാവില്ല. യുഡിഎഫിന്റെ ജയമാണ് ക്ലൈമാക്സ്. അത് ഇപ്പോൾ തന്നെ പ്രവചിക്കാവുന്ന ക്ലൈമാക്സാന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.