പാലാരിവട്ടത്തിൽ ഒടുവിൽ ഇബ്രാഹിംകുഞ്ഞ് പിടിയിൽ: നിർമ്മാണത്തിനായി ചിലവാക്കിയത് 39 കോടി
പാലം നിര്‍മ്മാണത്തില്‍ വീഴ്ചയെന്നും പാലം അടച്ചിടണമെന്നും മദ്രാസ് ഐഐടിയാണ് ശുപാര്‍ശ ചെയ്തത്. ഡിസൈന്‍ മുതല്‍ മേല്‍ നോട്ടം വരെ എല്ലാ രംഗത്തും വീഴ്ചയെന്ന് ഐഐടി റിപ്പോര്‍ട്ടിൽ പറയുന്നു.
കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയിലൊന്നായ പാലാരിവട്ടം ജംഗഷനിലെ തിരക്ക് ഒഴിവാക്കാനായാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാലാരവിട്ടം പാലം നിർമ്മിക്കുന്നത്. 39 കോടി രൂപ ചിലവിട്ട് നിർമ്മിച്ച പാലത്തിലെ ടാറിംഗ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പൊളിഞ്ഞതോടെയാണ് പാലം നിർമ്മാണത്തിലെ അഴിമതി ചർച്ചയായതും കേസായതും.
പാലാരിവട്ടം പാലം അഴിമതി കേസ് ഒറ്റനോട്ടത്തിൽ -
പാലാരിവട്ടം പാലം നിർമ്മാണ ചിലവ് 39 കോടി രൂപ
കേസിലെ നിലവിലെ പ്രതികൾ
- നിർമ്മാണ കമ്പനിയായ ആർഡിഎസ് എംഡി സമുതി ഗോയൽ
- കിറ്റ്കോ മുൻ എംഡി ബെന്നി പോൾ
- റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ ആഡീഷണൽ മാനേജർ എം.ടി.തങ്കച്ചൻ
- പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടിഒ സൂരജ്
- പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്
കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയിട്ടുണ്ട്. പാലത്തിൻറെ രൂപ രേഖയിലെ പ്രശ്നം, നിർമ്മാണത്തിലെ പിഴവ്, കോൺക്രീറ്റിന് നിലവാരമില്ലായ്മ എന്നിവയാണ് പ്രധാന തകരാറുകളായി വിജിലൻസ് കണ്ടെത്തിയത്.
പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ.സൂരജ് കരാറുകാരന് 8.25 കോടി രൂപയുടെ ഫണ്ട് നൽകിയത് അധികാര ദുർവിനിയോഗമെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ ശുപാർശ മൂലമാണ് പണം നൽകിയതെന്ന് സൂരജ് വിജിലൻസിനും കോടതിക്കും മൊഴി നൽകിയിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വത്തിന് അഴിമതിയിൽ പങ്കെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞും പ്രതിയെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണം കൈമറിയത് സംബന്ധിച്ച് മൊഴികളും വിജിലൻസ് ശേഖരിച്ചു.
പാലം നിർമ്മാണം - റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ
കൺസൾട്ടൻസി - കിറ്റ്കോ
ഡിസൈൻ - നാഗേഷ് കൺസൾട്ടൻസി
നിർമ്മാണ കരാർ - ആർഡിഎസ് കൺസ്ട്രക്ഷൻസ്
നിർമ്മാണം തുടങ്ങിയത് - 2014-ൽ
നിർമ്മാണം 2016 ഒക്ടോബറിൽ പൂർത്തിയായി. ഒക്ടോബർ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തു
2017-ൽ പാലത്തിലെ ടാറിംഗ് പൊളിഞ്ഞു
ടാറിംഗ് പൊളിഞ്ഞത് വിവാദമായതോടെ ദേശീയ പാത അതോറിറ്റി പാലം നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ സ്വകാര്യ ഏജൻസിയെ നിയമിച്ചു. പാലം നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് സ്വകാര്യ ഏജൻസി റിപ്പോർട്ട് നൽകി.
പിന്നീട് മദ്രാസ് ഐഐടിയെ പാലത്തിൻ്റെ ഗുണനിലവാരം പഠിക്കാൻ നിയോഗിച്ചു. പാലം നിർമ്മാണത്തിൽ വീഴ്ചയെന്നും പാലം അടച്ചിടണമെന്നും ഐഐടി ശുപാർശ ചെയ്തു. ഡിസൈൻ മുതൽ മേൽ നോട്ടം വരെ എല്ലാ രംഗത്തും വീഴ്ചയെന്ന് ഐഐടി റിപ്പോർട്ട്
പാലം നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് നിലവാരമില്ലാത്തതാണെന്നും ഡെക്ക് കണ്ടിന്യൂവിറ്റി ശൈലിയിലുള്ള നിർമ്മാണം സാങ്കേതിക പഠനമില്ലാതെയാണ് നടത്തിയതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
അപകടാവസ്ഥയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് 2019 മെയ് 1 ന് പാലം അടച്ചു
2019 മെയ് 3- വിജിലൻസ് അന്വേഷണം തുടങ്ങി, എഫ്ഐ ആർ കോടതിയിൽ
2019 ജൂൺ 13 ന് പാലത്തെക്കുറിച്ച് പഠിക്കാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി
2019 ജൂലൈ 4 ന് ശ്രീധരൻ റിപ്പോർട്ട് നൽകി - പാലത്തിന് നിർമ്മാണ പിഴവ്, ഘടനാപരവും സാങ്കേതികവുമായ മാറ്റം വേണമെന്ന് ശുപാർശ
97 ഗർഡറുകളിൽ വിള്ളൽ, 17 സ്പാനുകൾ മാറ്റണമെന്നും ശ്രീധരൻറെ റിപ്പോർട്ട്
മാർച്ച് 9 ,2020 - ഇബ്രാഹിം കുഞ്ഞിൻറെ വീട്ടിൽ റെയ്ഡ്