പാലാരിവട്ടം പാലം അഴിമതിക്കേസ്; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധി നവംബർ 14 വരെ നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയായതാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ ആവശ്യം. മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും അതിനാൽ അറസ്റ്റിലായ പ്രധാന പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് വിജിലൻസ് നിലപാട്.