പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യൽ. ഓരോ മണിക്കൂറിനിടയിൽ 15 മിനിട്ട് വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലുള്ള മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. കൊച്ചിയിലെ ആശുപത്രിയിൽ വച്ച് ഡിസംബർ 28ന് ഒരു ദിവസം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്.
അടുത്ത തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യുവാനാണ് അനുമതി. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിർദ്ദേശിച്ചു. സമാനരീതിയിൽ കഴിഞ്ഞ മാസം 30 ന് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.